width=പരിശുദ്ധ ഇസ്‌ലാമിന്റെ അന്ത്യപ്രവാചകരും പ്രബോധകരുമാണ് നബി ÷. അന്ത്യകാലം വരെയുള്ള മുഴുവന്‍ ജനതക്കുമായിട്ടാണ് അവിടന്ന് നിയുക്തരായിട്ടുള്ളത്. അല്ലാഹു പറയുന്നു: '(സന്മാര്‍ഗികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുന്നവരും (ദുര്‍മാര്‍ഗികള്‍ക്ക്) താക്കീത് നല്‍കുന്നവരുമായി മുഴുവന്‍ ജനതയുടെ അടുക്കലേക്കുമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല' (സബഅ് 28). മറ്റൊരായത്തില്‍ അല്ലാഹു നബിയോടുണര്‍ത്തുകയാണ്: 'പറയുക-അല്ലയോ മനുഷ്യരേ, നിശ്ചയമായും ഞാന്‍ നിങ്ങള്‍ മുഴുവന്‍ പേരുടെയും അടുക്കലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു' (അല്‍അഅ്‌റാഫ് 158). ഇസ്‌ലാമിന്റെ സുപ്രധാന മൂലപ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതിനാല്‍ അന്ത്യകാലം വരെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരാതെ അത് സുരക്ഷിതമായി നിലനിന്നേ പറ്റൂ. അങ്ങനെയത് നിലനില്‍ക്കുകയും ചെയ്യും. അല്‍അഅ്‌റാഫ് 19 ല്‍ ഇങ്ങനെ കാണാം: 'പറയുക-അല്ലാഹു എന്റെയും നിങ്ങളുടെയും ഇടക്ക് സാക്ഷിയാകുന്നു. ഈ ഖുര്‍ആന്‍ എനിക്ക് ബോധനം ചെയ്യപ്പെട്ടിരിക്കുന്നത്, ഇതുമുഖേന നിങ്ങളെയും ഇത് ആര്‍ക്ക് എത്തിക്കിട്ടിയിരിക്കുന്നുവോ അവരെയും ഞാന്‍ താക്കീത് ചെയ്യുവാന്‍ വേണ്ടിയാണ്.' നബി ÷ പറയുകയാണ്: ഒരു ആയത്തായിരുന്നാലും എന്നില്‍ നിന്ന് മറ്റുള്ളവര്‍ക്ക് നിങ്ങള്‍ എത്തിച്ചുകൊടുക്കുക (ബുഖാരി).
'ഇത് ആര്‍ക്ക് എത്തിക്കിട്ടിയിരിക്കുന്നുവോ അവരെയും' എന്ന് ഉപര്യുദ്ധൃത ആയത്തില്‍ പറഞ്ഞതില്‍ ഏത് കാലക്കാരും ഏത് ഭാഷക്കാരും ഏത് ദേശക്കാരും ഉള്‍പ്പെടുന്നുണ്ട്. അറബി അറിയാത്തവര്‍ക്ക് അവരുടെ ഭാഷയില്‍ ഖുര്‍ആന്റെ സാരാര്‍ഥങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ അതവര്‍ക്ക് താക്കീതായിത്തീരുന്നതാണ്. ഈ അടിസ്ഥാനത്തില്‍ കേരളത്തിലെന്നല്ല ലോകത്തിന്റെ ഏതു ഭാഗങ്ങളിലും മതപ്രസംഗകന്മാരും എഴുത്തുകാരുമായ ഉലമാഅ് ഖുര്‍ആന്‍ വാക്യങ്ങളുടെ സാരാര്‍ഥങ്ങള്‍ ശ്രോതാക്കളുടെ ഭാഷയില്‍ നിരാക്ഷേപം ഭാഷാന്തരപ്പെടുത്തിവരുന്നു. എന്നാല്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. അതില്‍ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുത്താവുന്നതല്ല. അത് അര്‍ഥം അറിഞ്ഞില്ലെങ്കിലും ഓതുന്നത് ഇബാദത്താണ്. അതിനെ മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്താല്‍ ആ വിവര്‍ത്തനത്തിന് ഖുര്‍ആന്റെ സ്ഥാനമോ ഗുണമോ ഉണ്ടാവുന്നതല്ല. ഖുര്‍ആന്‍ ഓതുന്നതിനു പകരം അതിന്റെ ഏതു ഭാഷയിലുള്ള വിവര്‍ത്തനവും മതിയാകുന്നതല്ല.
എന്നാല്‍ ഖുര്‍ആന്‍ ഭാഷാന്തരം ചെയ്യാന്‍ പാടില്ലെന്ന് ചില മഹാന്മാര്‍ പറഞ്ഞതായി കാണാം. അതിന്റെ ഉദ്ദേശ്യം, ഖുര്‍ആനോട് സമാനമായ സ്ഥാനം കല്‍പിച്ചുകൊണ്ടുള്ള വിവര്‍ത്തനങ്ങളാണ്. വിവര്‍ത്തനങ്ങള്‍ ഒരക്ഷരവും ഏറ്റക്കുറവ് വരുത്താന്‍ പാടില്ലാത്ത, ഓതപ്പെടുന്ന ഒരു വേദഗ്രന്ഥവുമല്ല. എല്ലാ തുറകളിലും ഖുര്‍ആനോട് സാദൃശ്യമുള്ള വിവര്‍ത്തനം (തര്‍ജമ) ഉണ്ടാക്കുക എന്നത് മനുഷ്യകഴിവിന്നതീതമാണ്. വിവര്‍ത്തനം അനുദവനീയമല്ലെന്ന് പറയുന്നതില്‍ വാങ്മൂല വിവര്‍ത്തനവും അതെഴുതി വെക്കുന്ന ഗ്രന്ഥങ്ങളും ഒരു പോലെയാകുന്നു. എന്നാല്‍ മതപ്രസംഗങ്ങളിലും മറ്റും ഉലമാഅ് ധാരാളം ഖുര്‍ആന്‍ വാക്യങ്ങള്‍ ഓതി അതിന്റെ അര്‍ഥസാരങ്ങള്‍ സദസ്യരുടെ ഭാഷയില്‍ വിവരിക്കുന്നുണ്ട്. അത്തരം വിവരണങ്ങള്‍ ഉല്ലേഖനം ചെയ്ത ഗ്രന്ഥങ്ങളാണ് പരിഭാഷകള്‍. അവ ഖുര്‍ആനല്ല, ഓതപ്പെടുന്ന വേദഗ്രന്ഥമല്ല. അവ ഖുര്‍ആന്റെ അര്‍ഥസാരങ്ങള്‍-അത് ശരിയായ നിലക്കാവട്ടെ തെറ്റായ നിലക്കാവട്ടെ-വിവരിക്കുന്ന വ്യാഖ്യാന ഗ്രന്ഥങ്ങളാണ്. നിരാക്ഷേപം നടന്നുവരുന്ന വാങ്മൂല വിവര്‍ത്തനം എഴുതി രേഖപ്പെടുത്തുക എന്ന കൃത്യം മാത്രം വിരോധമാവാന്‍ കാരണമില്ല.
തര്‍ജമ നിരുപാധികം ഹറാമല്ല?
ഈ പ്രശ്‌നത്തിന് മറുപടി പറയുന്നതിന് മുമ്പ് 'തര്‍ജമ' എന്ന വാക്ക് എന്തെല്ലാം അര്‍ഥത്തിനുപയോഗിക്കുമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അറബി ഭാഷയും സാഹിത്യവും പരിശോധിച്ചുനോക്കിയാല്‍ ആ പദം വിവിധങ്ങളായ അര്‍ഥങ്ങള്‍ക്കുപയോഗിച്ചുവരുന്നുണ്ട് എന്നു കാണാം. ചിലത് കാണുക: 1) ഒരാളുടെ വാക്കുകള്‍ മറ്റൊരാള്‍ക്ക് വിവരമായി എത്തിച്ചുകൊടുക്കല്‍. (എനിക്ക് എണ്‍പത് വയസ്സായിരിക്കയാല്‍ ഒരു തര്‍ജമക്കാരന്‍ എനിക്കനിവാര്യമായിരിക്കുന്നു) എന്ന് ഒരു കവി പാടിയത് ഈ അര്‍ഥത്തിലാണ്. 2) വാക്കുകളെ അവയുടെ ഭാഷയില്‍ തന്നെ വിശദീകരിക്കുക. ഇബ്‌നു അബ്ബാസ്(റ)ന് തര്‍ജമാനുല്‍ ഖുര്‍ആന്‍ (തര്‍ജുമാനുല്‍ ഖുര്‍ആന്‍) എന്ന് പറയപ്പെടുന്നത് ഈ അര്‍ഥത്തിലാണ്. 3) ഒരു ഭാഷയിലുള്ള വാക്കുകള്‍ മറ്റൊരു ഭാഷ കൊണ്ട് വ്യാഖ്യാനിക്കുക. (ജൗഹരി, ശറഹുല്‍ ഖാമൂസ്) 4) ഒരു ഭാഷയില്‍ ഉള്ള വാക്കുകളെ മറ്റൊരു ഭാഷയിലേക്ക് നീക്കുക. ഇവക്കു പുറമെ മറ്റു പല അര്‍ഥങ്ങള്‍ക്കും ആ വാക്ക് ഉപയോഗിക്കുന്നു. അവിടെയെല്ലാം വ്യക്തമാക്കുക എന്ന ഒരു കാര്യം ഉള്ളതായി കാണാം. 'ബയാന്‍' ചെയ്യുക (വ്യക്തമാക്കുക) എന്ന അര്‍ഥത്തിനു തന്നെയും ആ വാക്ക് ഉപയോഗിക്കുമെന്ന് ഖാമൂസില്‍ പറഞ്ഞിട്ടുണ്ട്.
ഖുര്‍ആന്‍ വാക്യങ്ങളെ മറ്റൊരു ഭാഷയില്‍ വ്യാഖ്യാനിക്കുന്നതിനും ഖുര്‍ആന്‍ ആയത്തുകളുടെ ആശയം മറ്റൊരു ഭാഷയില്‍ വ്യക്തമാക്കുന്നതിനും തര്‍ജമ ചെയ്യുക എന്ന് പറയാമെന്ന് മേല്‍ പ്രസ്താവിച്ചതില്‍ നിന്ന് വ്യക്തമായല്ലോ. ആ അര്‍ഥത്തിനുള്ള തര്‍ജമ അനുവദനീയമാണെന്നത് അവിതര്‍ക്കിതമാണ്. നമ്മുടെ നാടുകളില്‍ ഉലമാഅ് നടത്തിക്കൊണ്ടിരിക്കുന്ന ദര്‍സുകളിലും മതപ്രസംഗങ്ങളിലും ഖുര്‍ആന്‍ ആയത്തുകള്‍ ഓതുകയും അതിന്റെ ആശയാര്‍ഥങ്ങള്‍ മലയാളത്തില്‍ വിവരിക്കുകയും ചെയ്യുന്നു. പൂര്‍വികരും ആധുനികരുമായ ഉലമാഇന്റെ നടപടിയാണത്. നാളിതുവരെ ആരും ഇതിനെ ആക്ഷേപിച്ചതായി അറിഞ്ഞിട്ടില്ല. അവര്‍ വാക്കുമൂലം പ്രകടമാക്കിയ രൂപം ഇവിടെ തൂലികയില്‍ കൂടി പ്രകടിപ്പിക്കുന്നു എന്നു മാത്രം. ഖുര്‍ആനിന് 'തര്‍ജമ പറയുന്നതിന് വിരോധമില്ല, എഴുതല്‍ വിരോധമാണ്' എന്നിങ്ങനെ ആരും വ്യത്യസ്തമാക്കി പറഞ്ഞിട്ടില്ല. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മര്‍ഹൂം പറവണ്ണ മൊയ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അല്‍കഹ്ഫ് സൂറത്തിന് പരിഭാഷയിറക്കി. ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സൂറത്തുന്നൂറിന്റെ പരിഭാഷ തയ്യാറാക്കി വിതരണം നടത്തുകയുണ്ടായി.
തര്‍ജമയുടെ സാങ്കേതികാര്‍ഥം
'തര്‍ജമ' എന്ന വാക്കിന് വ്യാഖ്യാനിക്കുക, വെളിപ്പെടുത്തുക എന്നിങ്ങനെയുള്ള ഭാഷാര്‍ഥപ്രകാരമാണ് തര്‍ജമ ചെയ്യാമെന്ന് മുകളില്‍ പ്രസ്താവിച്ചത്. ഇനി തര്‍ജമ എന്ന വാക്കിന്റെ സാങ്കേതികാര്‍ഥമെന്തെന്ന് ചിന്തിക്കാം.
ഖുര്‍ആന്‍ തര്‍ജമ ചെയ്യുന്നതിന്റെ ദീനിയ്യായ നിയമ വശങ്ങള്‍ വിശദീകരിച്ചുകൊണ്ട് മൗലാനാ മര്‍ഹൂം അഹ്മദ് കോയശ്ശാലിയാത്തി (ന.മ.) അവര്‍കള്‍ ഹിജ്‌റ 1334 ലും 1373 ലും ഓരോ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. ഒന്നാം ഫത്‌വയില്‍ അദ്ദേഹം എഴുതുന്നു: (മൂലഭാഷയിലെ ഓരോ വാക്കിന്റെയും സ്ഥാനത്ത്, അതിന്റെ എല്ലാ സാരാര്‍ഥങ്ങളും ഉദ്ദേശ്യങ്ങളും ഉള്‍ക്കൊള്ളുന്ന വിവര്‍ത്തന ഭാഷയിലെ വാക്കുകള്‍ പകരം കൊണ്ടുവരിക എന്നതാണ് തര്‍ജമ.) താന്‍ ഈ പറഞ്ഞതിന് തെളിവായി ഇമാം സര്‍കശിയുടെയും ഇമാം ഖഫ്ഫാലിന്റെയും വാക്കുകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൂലഭാഷയിലെ ഓരോ വാക്കും ഉള്‍ക്കൊള്ളുന്ന മുഴുവന്‍ സാരാര്‍ഥങ്ങളും ആ വാക്കുകളുടെ സ്ഥാനത്തുവരുന്ന വിവര്‍ത്തന ഭാഷയിലെ വാക്കുകള്‍ ഉള്‍ക്കൊള്ളണമെന്നത് തര്‍ജമയുടെ സാങ്കേതികാര്‍ഥമനുസരിച്ചാണെന്ന് മൗലാനയുടെ രണ്ടാമത്തെ ഫത്‌വയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
തര്‍ജമയുടെ സാങ്കേതികാര്‍ഥപ്രകാരം ഖുര്‍ആന്‍ തര്‍ജമ ചെയ്യുവാന്‍ ആരാലും സാധ്യമല്ല. ഇമാം ഇബ്‌നുഫാരിസ്(റ) പറയുന്നു: (ഖുര്‍ആനെ മറ്റേതൊരു ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യുവാന്‍ ഒരു തര്‍ജമക്കാരനും സാധ്യമല്ല.) ഇബ്‌നുഹജര്‍(റ) ഫതാവല്‍ ഹദീസിയ്യയില്‍ ല്‍ ഫലാ യഖ്ദിറു അഹദുന്‍ അന്‍ യഅ്തീ ബി ലഫ്‌ളിന്‍ യഖൂമു മഖാമഹു എന്ന് പറഞ്ഞതിന്റെ അര്‍ഥവും അതുതന്നെയാണ്. എന്നാല്‍ ഒന്നോ രണ്ടോ ആയത്തുകള്‍ തര്‍ജമ ചെയ്യാന്‍ കഴിയുമെന്ന് മൗലാനാ തന്നെ രണ്ട് ഫത്‌വാകളിലും പ്രസ്താവിച്ചിട്ടുണ്ട്.
ഖുര്‍ആന് തര്‍ജമ പറയല്‍ അസാധ്യമാണെങ്കിലും തഫ്‌സീര്‍ പറയാവുന്നതാണ്. സൂക്തങ്ങളുടെ അര്‍ഥം വെളിപ്പെടുത്തുന്നതിനാണ് തഫ്‌സീര്‍ എന്ന് പറയുന്നത്. അത്തഫ്‌സീറു ഫി ശ്ശറഇ തൗളീഹു മഅനല്‍ ആയത്തി  എന്ന് ഇമാം സര്‍കശി(റ) പ്രസ്താവിച്ചതില്‍ നിന്നത് വ്യക്തമാണ്. തഫ്‌സീറാകുമ്പോള്‍ ഖുര്‍ആന്‍ വാക്യങ്ങളുടെ മുഴുവന്‍ ഉദ്ദേശ്യങ്ങളും അത് ഉള്‍ക്കൊള്ളേണ്ടതില്ല. അതാണ് മര്‍ഹൂം ശാലിയാത്തിയുടെ ഒന്നാം ഫത്‌വായില്‍ പറഞ്ഞതിന്റെ (വലാ യുശ്തറഥു അന്‍ യഹ്തവീ അലാ ജമീഇല്‍ മുറാദി) സാരം. ആകയാല്‍ ഖുര്‍ആന്‍ വാക്യങ്ങളിലെ ഓരോ വാക്കിന്റെയും മുഴുവന്‍ സാരങ്ങളും വിവര്‍ത്തന ഭാഷയിലെ പദങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ അത് സാങ്കേതിക തര്‍ജമയാണ്. ഏതാനും ഉദ്ദേശ്യങ്ങളെ ഉള്‍പ്പെടുത്തിയാല്‍ അത് തഫ്‌സീറാകുന്നു. ഖുര്‍ആന്റെ മുഴുവന്‍ സാരങ്ങളും വിവര്‍ത്തനത്തില്‍ കൊണ്ടുവരിക അസാധ്യമാണ്. അതാണ് ഇമാം ഖഫ്ഫാല്‍(റ) ഇങ്ങനെ പറഞ്ഞത്: (ഖുര്‍ആന് തര്‍ജമ പറയല്‍ സാധ്യമല്ല; തഫ്‌സീര്‍ പറയല്‍ സാധ്യമാണ്.)
അസാധ്യമെങ്കില്‍ ഹറാമായതെങ്ങനെ?
ഖുര്‍ആന് സാക്ഷാല്‍ തര്‍ജമ സാധ്യമാണെന്ന് ഇപ്പോള്‍ ചിലര്‍ വാദിക്കുന്നു. അതിന് അവര്‍ രണ്ട് ന്യായങ്ങളാണ് ഉന്നയിക്കുന്നത്. 1) ഖുര്‍ആന്റെ തര്‍ജമ ഖുര്‍ആനിക പദങ്ങളുടെ ക്രമത്തിലും സാക്ഷാല്‍ തര്‍ജമയുമാണെങ്കില്‍ ആ തര്‍ജമ ഓതി നമസ്‌കരിച്ചാല്‍ അത് സാധുവാകുമെന്നാണ് ഇമാം അബൂഹനീഫ(റ) പറയുന്നത്. തര്‍ജമ സാധ്യമാണെന്നാണല്ലോ ഇതില്‍ നിന്ന് തെളിയുന്നത്? എന്നാല്‍ അവരുടെ ഈ ന്യായം നിലനില്‍ക്കുകയില്ല. കാരണം ഇമാം അബൂഹനീഫ(റ)യുടെ പക്കല്‍ ഒരു ചെറിയ ആയത്ത് മാത്രം ഓതി നമസ്‌കരിച്ചാല്‍ അത് മതിയാകുന്നതാണ്. അതാണ് മൗലാനാ ശാലിയാത്തിയുടെ രണ്ടാം ഫത്‌വായില്‍ പറഞ്ഞതിന്റെ സാരം. അതില്‍ ഇങ്ങനെയാണുള്ളത്: (ചുരുങ്ങിയ ഒരായത്ത് ഓതുന്ന സന്ദര്‍ഭത്തിലാണ്, പാര്‍സി ഭാഷയില്‍ ഓതല്‍ അനുവദനീയമാകുമെന്ന് ഇമാം അബൂഹനീഫ(റ) വ്യക്തമാക്കിയിട്ടുള്ളത്. കാരണം തന്റെ വീക്ഷണത്തില്‍ ചുരുങ്ങിയ ഒരായത്തുകൊണ്ടുതന്നെ നമസ്‌കാരം അനുവദനീയമാകുന്നതാണ്.) ഒന്നോ രണ്ടോ ആയത്തുകള്‍ക്ക് സാക്ഷാല്‍ തര്‍ജമ സാധ്യമാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ.
2) ഖുര്‍ആന്‍ തര്‍ജമ ചെയ്യല്‍ ഹറാമാണെന്ന് ഫുഖഹാഅ് പറഞ്ഞിട്ടുണ്ട്. സാധ്യമല്ലെങ്കില്‍ പിന്നെ അത് ഹറാമാണെന്ന് പറയാന്‍ അവകാശമില്ലല്ലോ. ഇതാണ് അവരുടെ രണ്ടാമത്തെ ന്യായം. ഈ ന്യായവും നിലനില്‍ക്കുന്നതല്ല. എന്തുകൊണ്ടെന്നാല്‍ ഖുര്‍ആന്ന് ഇതരഭാഷയില്‍ തഫ്‌സീര്‍ പറയാമെന്ന് ഖുര്‍ആന്‍ 14:4 ന്റെ തഫ്‌സീറില്‍ ഇമാം ബഗവി, ബൈളാവി, ഖാസിന്‍, നസഫി, സമഖ്ശരി തുടങ്ങിയ വ്യാഖ്യാതാക്കളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇതര ഭാഷയില്‍ തഫ്‌സീര്‍ പറയുന്നതിന് 'തര്‍ജമ' എന്ന വാക്കാണ് അവരെല്ലാം പ്രയോഗിച്ചിട്ടുള്ളത്. നസഫിയുടെ ഒരു വാചകം മാത്രം ഇവിടെ ചൂണ്ടിക്കാണിക്കാം. നബി ÷ മുഴുവന്‍ ജനതക്കും പ്രവാചകനായിരിക്കെ ഖുര്‍ആന്‍ അറബി ഭാഷയില്‍ മാത്രം അവതരിച്ചതിന്റെ ന്യായത വിവരിച്ചുകൊണ്ട് അദ്ദേഹമിങ്ങനെ എഴുതുന്നു: (എല്ലാ ഭാഷയിലും ഖുര്‍ആന്‍ അവതരിക്കല്‍ ആവശ്യമില്ല. കാരണം അതിന് ഖുര്‍ആനിന്റെ തര്‍ജമ പകരം നില്‍ക്കുന്നതാണ്.) ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളായ ഫത്ഹുല്‍ബാരി, ഇര്‍ശാദുസ്സാരി, ഉംദത്തുല്‍ഖാരി മുതലായവയിലും ഇത് വിവരിച്ചിട്ടുണ്ട്. തഫ്‌സീറിനു തര്‍ജമ എന്ന് പറയുമെന്ന് മുമ്പ് പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാല്‍ ഇങ്ങനെയുള്ള തര്‍ജമകള്‍ ഖുര്‍ആനല്ല. ഖുര്‍ആന്‍ എന്ന് അതിന് പറയുന്നതുമല്ല. അതുകൊണ്ടാണ് നമസ്‌കാരത്തില്‍ ഫാതിഹ ഓതാന്‍ അറിയാത്തവന്‍ അതിന്റെ തര്‍ജമ (തഫ്‌സീര്‍) പറയല്‍ അനുവദനീയമല്ല എന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞത്.
മൗലാനാ ശാലിയാത്തി രണ്ടാം ഫത്‌വയില്‍ പറയുന്നത് കാണുക: (ഫാതിഹ ഓതുവാനാണ് കല്‍പന. അത് അറബിയ്യാണ്, അനറബിയല്ല.-അതിനാല്‍ നമസ്‌കാരത്തില്‍ അത് (അനറബി) അനുവദനീയമല്ല. അത് നമസ്‌കാരത്തെ ബാഥിലാക്കുകയും ചെയ്യും.) നമസ്‌കാരത്തില്‍ അല്ലെങ്കിലും ഖുര്‍ആന്‍ തര്‍ജമ പാടില്ല എന്ന് സുയൂഥി(റ) പറഞ്ഞതിനെപ്പറ്റി മര്‍ഹൂം ശാലിയാത്തി രണ്ടാം ഫത്‌വയില്‍ പറയുന്നത് 'ആ തര്‍ജമക്ക് ഖുര്‍ആനിന്റെ സ്ഥാനം കല്‍പിക്കുമ്പോള്‍ മാത്രമാണ് ഹറാമാകുന്നതെ'ന്നാണ്. ഈ വാക്കുകളില്‍ നിന്ന് അത് സ്പഷ്ടമാകുന്നതാണ്:
(...പക്ഷേ, നിരുപാധികമല്ല പരിഭാഷ ഹറാമാവുക; പ്രത്യുത അത് ഖുര്‍ആന്‍ ആണെന്ന വിശ്വാസത്തിലാകുമ്പോഴാണ്. അങ്ങനെയല്ലെങ്കില്‍ അധ്യയനവും അധ്യാപനവും ഗ്രഹണവും ഗ്രഹിപ്പിക്കലുമെന്ന പ്രക്രിയ തന്നെ ഗതിമുട്ടിപ്പോകുമല്ലോ. പ്രസംഗകരും മുദര്‍രിസുമാരുമൊക്കെ ഖുര്‍ആന്‍ ആയത്തുകള്‍ ഓതുകയും അറബികളും അനറബികളുമായ ജനങ്ങളുടെ ഭാഷയില്‍ അവ നിരാക്ഷേപം 'തര്‍ജമ' ചെയ്തുകൊടുക്കുകയും ചെയ്യുന്നത് നാം കാണുന്നുണ്ടല്ലോ.) ഖുര്‍ആന്‍ ആണെന്ന് കരുതുമ്പോള്‍ മാത്രമാണ് തര്‍ജമ നിഷിദ്ധമാകുന്നതെന്ന് കാര്യകാരണസഹിതം ഈ വാക്കുകളില്‍ മൗലാനാ വെട്ടിത്തുറന്ന് പറഞ്ഞതായി ആര്‍ക്കും ഗ്രഹിക്കാം. അതിനെ ബലപ്പെടുത്തിക്കൊണ്ട്,  (പേര്‍ഷ്യനിലോ മറ്റോ ഖുര്‍ആന്‍ തര്‍ജമ ചെയ്യുന്നതിന് കുഴപ്പമില്ല. തര്‍ജമക്ക് വിധേയമാകുന്നത് ഖുര്‍ആന്‍ തന്നെയാണ് എന്ന നിലക്കാകുമ്പോള്‍ മാത്രമാണ് പാടില്ലാതെ വരുന്നത്.) എന്ന അല്‍ഫജ്‌റുസ്സ്വാദിഖിന്റെ വാക്കുകളും മൗലാനാ ഉദ്ധരിച്ചിട്ടുണ്ട്. മൗലാനാ ശാലിയാത്തിയുടെ വഫാത്തിന്റെ ഒരു കൊല്ലം മുമ്പെഴുതിയതാണ് രണ്ടാമത്തെ ഫത്‌വാ. തര്‍ജമ നിഷിദ്ധമാണെന്ന് പറഞ്ഞവരുടെ ഉദ്ദേശ്യം 'സാധ്യമായ തര്‍ജമ' എന്നാണെങ്കില്‍ അതുകൊണ്ടുള്ള വിവക്ഷയാണ് മൗലാനാ ചൂണ്ടിക്കാട്ടിയത്.
ഇനി അവരുടെ ഉദ്ദേശ്യം 'അസാധ്യമായ തര്‍ജമ' എന്നാണെങ്കില്‍ അതിന്റെ വിവക്ഷ മൗലാനാ മര്‍ഹൂം ഒന്നാം ഫത്‌വയില്‍ വ്യക്തമാക്കുന്നത് കാണുക:
‡(ഒന്നോ രണ്ടോ ആയത്തുകള്‍ക്കല്ലാതെ തര്‍ജമ എഴുതാന്‍ സാധ്യമല്ലെന്ന് മുമ്പ് പ്രസ്താവിച്ചതില്‍ നിന്ന് നീ ഗ്രഹിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് തര്‍ജമ ഹറാമാണെന്ന് ഫുഖഹാഅ് പറഞ്ഞതിന് 'തര്‍ജമ എഴുതാന്‍ ഉദ്ദേശിക്കുകയും അതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യല്‍ ഹറാമാണ്' എന്ന് അര്‍ഥം കൊടുക്കല്‍ അനിവാര്യമായിത്തീര്‍ന്നു. ഹറാമാകാന്‍ കാരണം ആ ഉദ്യമത്തില്‍ അറബിയായ ഖുര്‍ആനെ അതുപോലെയുള്ള അനറബി കൊണ്ട് നേരിടുവാനുള്ള സന്നദ്ധത പ്രകടിപ്പിക്കലുണ്ടെന്നുള്ളത് തീര്‍ച്ചയാണല്ലോ.) ഇപ്പോള്‍ അവരുടെ സംശയം തീര്‍ന്നിരിക്കുമെന്ന് നമുക്കാശിക്കാം. മൗലാനാ ശാലിയാത്തി (ന.മ.) ഖുര്‍ആന്‍ തര്‍ജമ ചെയ്യുന്നതിനെതിരാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ അവര്‍ പല അടവുകളും വഞ്ചനയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് മൗലാനയുടെ (വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകള്‍ ഇതരമതസ്ഥരില്‍ വിതരണം ചെയ്യുവാന്‍ അറബികളിലും അനറബികളിലും പുതുതായി ഉടലെടുത്തതും നാനാഭാഗങ്ങളില്‍ നിന്നും യുവാക്കളെ ആകര്‍ഷിച്ചതുമായ കോലാഹലം...) എന്ന വാചകങ്ങളില്‍ നിന്ന് ഇതരമതസ്ഥരില്‍ (ബൈനല്‍ അജാനിബ്)  എന്ന വാക്ക് മോഷ്ടിച്ചെടുത്തത്. ആകയാല്‍ മര്‍ഹൂം ശാലിയാത്തി തര്‍ജമയെ ശക്തിയുക്തം അനുകൂലിക്കുകയും അമുസ്‌ലിംകള്‍ക്ക് കൊടുക്കുന്നതിനെ ആക്ഷേപിക്കുകയുമാണ് ചെയ്തിട്ടുള്ളത് എന്ന് ഏത് നിഷ്പക്ഷബുദ്ധിക്കും നിഷ്പ്രയാസം ഗ്രഹിക്കാം.


(ഫതഹുര്‍റഹ്മാന്‍:വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാനം, ആമുഖത്തില്‍നിന്ന്, എസ്.പി.സി, ചെമ്മാട്, മലപ്പുറം)