Holy-Quran-Pictures-3കര്‍മരംഗത്ത് മനുഷ്യസമുദായത്തിന്റെ വ്യക്തിപരമായും സംഘടനാപരമായുമുള്ള സമാധാനപരമായ ഉയര്‍ച്ചക്കും വളര്‍ച്ചക്കും ആവശ്യമായ എല്ലാ കാര്യങ്ങളും ഖുര്‍ആന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപചയത്തിന്റെയും അധര്‍മത്തിന്റെയും മാര്‍ഗങ്ങളുടെ എല്ലാ കവാടങ്ങളും അത് കൊട്ടിയടച്ചിരിക്കുന്നു. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ അവയില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഭരണം, ഭരണകൂടം, ശിക്ഷാനടപടികള്‍, യുദ്ധം, സന്ധി എന്നിവയെ സംബന്ധിച്ചും വിവാഹം, വിവാഹമോചനം, മുലകുടിബന്ധം, അനന്തരാവകാശം, ഭാര്യാഭര്‍ത്താക്കള്‍, മാതാപിതാക്കള്‍, ഇതര ബന്ധുക്കള്‍, അയല്‍പക്കക്കാര്‍, കൂട്ടുകാര്‍, സഹജീവികള്‍ എന്നിവ സംബന്ധിച്ചും ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്. കച്ചവടം, കൃഷി, കടമിടപാട്, പണയം, വസ്വിയ്യത്ത്, സാക്ഷ്യപ്പെടുത്തല്‍, ആധാരമെഴുതല്‍ എന്നിവയെക്കുറിച്ചും അത് പ്രസ്താവിച്ചതായിക്കാണാം. അന്യായം, അക്രമം, മര്‍ദ്ദനം, കളവ്, ചതി, വഞ്ചന, വ്യഭിചാരം, പലിശ, ചൂതുകളി, അനാഥസ്വത്തപഹരണം, മദ്യപാനം, അന്യായമായ കൊലപാതകം, കള്ളംപറയല്‍, പരദൂഷണം, ഏഷണി മുതലായ നിഷിദ്ധങ്ങളെ അത് ശക്തിയായി നിരോധിച്ചിട്ടുണ്ട്. നല്ലത് ഭക്ഷിക്കുവാനും ചീത്ത ഉപേക്ഷിക്കുവാനും അതുപദേശിച്ചിരിക്കുന്നു. മനുഷ്യന്‍ സമാധാനപരമായി പുരോഗമിച്ച് വഴിതെറ്റാതെ ലക്ഷ്യത്തിലെത്താനുള്ള എല്ലാ നിര്‍ദേശങ്ങളും വിശുദ്ധ ഖുര്‍ആനിലുണ്ടെന്ന് ചുരുക്കം.



(ഫതഹുര്‍റഹ്മാന്‍: വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം, ആമുഖത്തില്‍നിന്ന്, എസ്.പി.സി, ചെമ്മാട്, മലപ്പുറം)